ന്യൂഡൽഹി: ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ അധികാരമേൽക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഇന്ത്യ, പാക് പ്രധാനമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചതായി ബംഗ്ലാദേശ് നാഷണൽ പാർട്ടി അറിയിച്ചിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നതിനാലാണ് മോദി സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. ചൈനീസ് പ്രസിഡന്റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുമായി താരിഖ് റഹ്മാൻ ഇന്ന് കൂടിക്കാഴ്ച നടത്തും.
അതേസമയം രാജ്യ താത്പര്യങ്ങൾ മുൻനിർത്തിയാകും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധമെന്ന് താരിഖ് റഹ്മാൻ അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിൽ 300ൽ 209 സീറ്റുകളും നേടിയാണ് താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി ഭരണം പിടിച്ചെടുത്തത്.
ഷെയ്ഖ് ഹസീന പുറത്തായശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായത്. പ്രധാനമന്ത്രി സ്ഥാനാർഥിയും ബിഎൻപി അധ്യക്ഷനുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.